ദേവികുളം: താന്‍ സിപിഐഎം വിടുന്നെന്ന വാര്‍ത്തകള്‍ തള്ളി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേവികുളം എംഎല്‍എ എ രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വരട്ടെ. പാര്‍ട്ടിയുടെ ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും രാജേന്ദ്രന് പറഞ്ഞു.
‘സിപിഐയിലേക്ക് മാറുമെന്ന പ്രചാരണം ഊഹാപോഹം മാത്രമാണെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. താന്‍ 38 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയെടുക്കുന്ന എന്ത് തീരുമാനവും അനുസരിക്കും. മറ്റ് പ്രചാരണങ്ങളില്‍ പ്രതികരിക്കാനില്ല’, രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെ രാജേന്ദ്രന് സിപിഐഎം വിട്ട് സിപിഐയില്‍ ചേരാനൊരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതിനിടെ, രാജേന്ദ്രനെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ സിപിഐയും നിഷേധിച്ചു. രാജേന്ദ്രനെ സിപിഐയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് വ്യക്തമാക്കി. 15 വര്‍ഷം ദേവികുളം എംഎല്‍എയും അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്തംഗവുമായിരുന്ന രാജേന്ദ്രന് തോട്ടം തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനം മുന്നില്‍ കണ്ടുകൊണ്ടാണ് ഇദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഐ ശ്രമിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. സിപിഐയുടെ രണ്ട് പ്രദേശിക നേതാക്കള്‍ രാജേന്ദ്രനുമായി പഴയ മൂന്നാറിലെ റിസോര്‍ട്ടില്‍വെച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എ രാജയെ തോല്പിക്കാന് രാജേന്ദ്രന് ശ്രമിച്ചെന്ന പാരാതി തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ ഉയര്‍ന്നിരുന്നു. രാജയ്ക്ക് വോട്ടുലഭിക്കാതിരിക്കാന് തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും ആരോപണമുണ്ട്. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് മുമ്പാകെ സിപിഐഎം നേതാക്കള്‍ രാജേന്ദ്രനെതിരെ മൊഴി നല്‍കിയിരുന്നു. ദേവികുളം മണ്ഡലത്തിലെ ജില്ലാ-ഏരിയ കമ്മറ്റി അംഗങ്ങളില്‍ നിന്നാണ് കമ്മീഷന് മൊഴിയെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും രാജേന്ദ്രനെതിരെ മൊഴി നല്‍കിയെന്നാണ് വിവരം.
മുന്‍ എംഎല്‍എയായിരുന്ന തന്നെ പരിഗണിക്കാതെ രാജയ്ക്ക് സീറ്റുകൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചതെന്നാണ് വിവരം. രാജയെ മാറ്റി സ്ഥാനാര്‍ത്ഥിയാകാന്‍ രാജേന്ദ്രന് പല ശ്രമങ്ങളും നടത്തിയിരുന്നു. രാജയ്ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സഹകരിച്ചില്ല, ഭിന്നിപ്പിന് ശ്രമിച്ചു, ജാതി അധിക്ഷേപം നടത്തി തുടങ്ങിയവയാണ് രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സിവി വര്‍ഗ്ഗീസും വിഎന്‍ മോഹനനുമാണ് അന്വേഷണ കമ്മീഷനിലുള്ളത്.