തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് നേമം നിയോജക മണ്ഡലത്തില്‍ വിജയിച്ച് ഒ രാജഗോപാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് ആദ്യമായി തുറന്നത്. അതിന് ശേഷം മണ്ഡലം കൈവിട്ട ഇടതുമുന്നണി ബിജെപി അക്കൗണ്ട് തുറന്നതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന് നിരന്തരം പറഞ്ഞിരുന്നു.
മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ജനതാദള്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് അനുവദിച്ച് തങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസ് ബിജെപിക്ക് നല്കി എന്നായിരുന്നു ആരോപണം. കണക്കുകള്‍ ആ ആരോപണത്തെ ശരിവെക്കുകയും ചെയ്തു. 2011ല്‍ എസ്ജെഡിക്ക് യുഡിഎഫ് നേമം മണ്ഡലം നല്കിയപ്പോള് 55000 വോട്ടോളം നേരത്തെ നേടിയിരുന്ന സ്ഥാനത്ത് നിന്ന് 20248ലേക്ക് ചുരുങ്ങി. 2016ല്‍ ജെഡിയുവിന് തന്നെ യുഡിഎഫ് സീറ്റ് നല്കി. അതോടെ 13000 വോട്ടിലേക്ക് ചുരുങ്ങുകയും തല്‍ഫലമായി ബിജെപി നേമത്ത് അക്കൗണ്ട് തുറക്കുകയുമായിരുന്നു.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി നേടിയ നേമം തിരികെ പിടിക്കാന്‍ കരുത്തന് തന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ പേരും മണ്ഡലത്തിലേക്ക് ഉയര്‍ന്നെങ്കിലും ഇരുവരും ആ ആവശ്യത്തെ തള്ളി. അതിന് ശേഷം ഏറെ വൈകിയാണ് കെ മുരളീധരന് എംപി നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയത്.
കെ മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കാനുള്ള യുഡിഎഫ് നീക്കം ഫലിച്ചെന്ന് വേണം പറയാന്‍. ഇരു മുന്നണികളെയും പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കാന്‍ മുരളീധരനായില്ലെങ്കിലും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനായി.
നേരത്തെ രണ്ട് തവണയും ദുര്‍ബലനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തിയപ്പോള്‍ ബിജെപിയിലേക്ക് ഒഴുകി പോയ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചു പിടിച്ചത് മണ്ഡലത്തിലെ ഫലത്തില്‍ പ്രധാനമായി. കെ മുരളീധരന് 36524 വോട്ട് നേടി. കഴിഞ്ഞ തവണ ലഭിച്ച 13860 വോട്ടിനോട് 23000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മുരളീധരന് കഴിഞ്ഞു. മുരളീധരന് അധികം പിടിച്ച വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ബിജെപിയുടേതാണ്.
കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നുള്ള വാര്‍ഡുകളില്‍ ഒരെണ്ണത്തില്‍ പോലും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു സ്ഥലത്ത് വൈകിയെത്തി സംഘടന കമ്മറ്റികള്‍ ഉണ്ടാക്കിയെടുത്താണ് കെ മുരളീധരന് പ്രചരണം ആരംഭിച്ചത്. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതോടെ കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന സന്ദേശം നല്‍കാനും കെ മുരളീധരന് കഴിഞ്ഞു.