തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനനിരക്ക് കുറച്ച നടപടി പ്രശംസനീയമാണെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി സര്‍ക്കാര്‍ പുതുക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പരിശോധന നടത്താത്ത ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി പുതുക്കി. ചില ലാബുകള്‍ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്കാണ് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പരാതികളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ എടുക്കരുത്. ലാബുണ്ടാവുക, സൗകര്യമുണ്ടാവുക എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല. നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സഹകരിക്കാത്ത ചെറിയൊരു ന്യൂനപക്ഷം സഹകരിക്കണം. സര്‍ക്കാരിന്റെ ആഗ്രഹം അതാണ്. ടെസ്റ്റ് നടത്താന്‍ വിമുഖത കാണിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. ട്രൂ നാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതൊരു അസാധാരണ സാഹചര്യമാണ്. വിസമ്മതം തുടരുകയാണെങ്കില്‍ ആവശ്യമായ നിയമ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.