ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ നിലപാട് വ്യക്തമാക്കിയെങ്കിലും മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹല്‍ലാലും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പൃഥ്വിരാജിനെതിരെ കടുത്ത വ്യക്തിഅധിക്ഷേപമുണ്ടായിട്ടും ഇരുവരും മൗനം പാലിക്കുകയാണെന്ന വിമര്‍ശനങ്ങളുയര്‍ന്നു. ‘ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കാത്തതില്‍ അത്ഭുതം തോന്നുന്നു’, എന്ന എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയാകുകയും ചെയ്തു. ഇതിനിടെ മമ്മൂട്ടി ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്റെ പിആര്‍ഒ റോബര്‍ട് കുര്യാക്കോസ്.
ദ്വീപിലേക്ക് 15 വര്‍ഷം മുന്‍പ് മെഡിക്കല്‍ സംഘത്തെ അയച്ചയാളാണ് മമ്മൂട്ടിയെന്ന് റോബര്‍ട് പറയുന്നു. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ പദ്ധതി കേരളത്തില്‍ മാത്രമാണ് വിഭാവനം ചെയ്തിരുന്നത്. ‘കാഴ്ച്ച’ മമ്മൂട്ടിയുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് ലക്ഷദ്വീപിലേക്ക് വ്യാപിച്ചതെന്നും റോബര്‍ട്ട് ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂക്കയുടെ വിലയിരുത്തലുകള്‍ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു.
റോബര്‍ട്ട് കുര്യാക്കോസ്

ആ 15 അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മുന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ച്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ട് വന്നു. ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു. അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം.
അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രേറ്ററേയും മെഡിക്കല്‍ ഡയറക്ടറേയും മമ്മൂക്ക നേരിട്ട് വിളിച്ചാണ് ഈ ക്യാംപ് സംഘടിപ്പിപ്പിച്ചത്. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു. ദ്വീപില്‍ ക്യാമ്പില്‍ ടെലി മെഡിസിന് പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു. പിന്നീട് അമൃത ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍ അവിടെ എത്തി. ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തു. ദ്വീപിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു.
ക്യാന്‍സര്‍ ചികിത്സക്കും ബോധവല്‍ക്കരണത്തിനുമായി ഒരു സ്ഥിരം ടെലി മെഡിസിന് സംവിധാനം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് സത്യത്തില്‍ ഒന്നര വര്‍ഷമായി. കോവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും മമ്മൂട്ടിയുടെ പിആര്‍ഒ കൂട്ടിച്ചേര്‍ത്തു.

റോബര്‍ട്ട് കുര്യാക്കോസിന്റെ പ്രതികരണം
“ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വര്‍ഷം മുന്‍പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്.
അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ച്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ട് വന്നു. ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം.
ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രേറ്ററേയും മെഡിക്കല്‍ ഡയറക്ട്ടറെയും (ഡോ ഹംസക്കോയ) മമ്മൂക്ക നേരിട്ട് വിളിച്ചു സംഘടിപ്പിക്കുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു. ദ്വീപില്‍ ക്യാമ്പില്‍ ടെലി മെഡിസിന് പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു. പിന്നീട് അമൃത ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍ അവിടെ എത്തി. ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തു. ദ്വീപിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു. സന്തോഷം.
ഈ പദ്ധതികളുടെ വിജയത്തിന് അദ്ദേഹത്തിന് ഒപ്പം നിന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മാനേജ്മെന്റ്, ഡോ ടോണി ഫെര്‍ണാണ്ടസ്, ഡോ തോമസ് ചെറിയാന്, ഡോ രാധ രമണന്, അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റര്‍ മേരി സെബാസ്റ്റ്യന്‍, നൂറുദ്ദീന്‍ എം എം, ജിബിന്‍ പൗലോസ്, മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, മമ്മൂട്ടി ടൈംസ് റഫീഖ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.
ക്യാന്‍സര്‍ ചികിത്സക്കും ബോധവല്‍ക്കരണത്തിനുമായി ഒരു പെര്‍മെനന്റ് ടെലി മെഡിസിന് സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് സത്യത്തില്‍ ഒന്നര വര്‍ഷമായി. കോവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികള്‍ക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിന്‍ ആകട്ടെ അവര്‍ക്ക് വേണ്ടി മാത്രമാണ് വിഭാവനം ചെയ്യുന്നത്, കാരണം അവര്‍ക്ക് കേരളത്തില്‍ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതര്‍ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്.”