ഒഐസിസി സൗദി നാഷണല്‍ പ്രസിഡന്റ് പി എം നജീബ് കൊവിഡ് ബാധിച്ച മരിച്ച വിവരം ഞെട്ടലോടെയാണ് സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കേട്ടത്. രോഗത്തില്‍ നിന്ന് മുക്തനായി തിരിച്ചുവരുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഒരു വര്‍ഷത്തോളമായി ദമാമില്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നജീബ്. ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന് അഡ്വ. പി എം നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പാണ് നജീബ് നാട്ടിലെത്തിയത്. ആഴ്ച്ചകള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് മൈത്ര ആശുപത്രിയില്‍ ചികിത്സയിലായി. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും ന്യൂമോണിയ ബാധിച്ചത് നില വഷളാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിക്കിടക്കയില്‍ വെച്ച് നജീബ് എഴുതിയ കുറിപ്പില്‍ രോഗമുക്തനായി തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു.
നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ ‘ജീവവായു’ കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര് ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി വരി നില്ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതാണ്.
പി എം നജീബ്
അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കൊന്നേ പറയാനുള്ളൂ. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്ന, ഈ ദുരിതകാലം സ്വന്തം മുഖഛായ മിനുക്കാനുള്ള അവസരമായി കാണുന്ന, ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്സിന് പോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ജീവിക്കാന്‍ ‘വിധിക്കപ്പെട്ട’ നമ്മള് ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും രാജ്യത്തിനും കാവലായി നില്‍ക്കേണ്ടത്. തനിക്കും കൊവിഡ് രോഗബാധിതരായ മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നജീബ് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
മുപ്പത് വര്‍ഷത്തിലധികമായി ദമാമില്‍ പ്രവാസിയായിരുന്നു നജീപ്. സൗദിയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യം. ഒഐസിസി സൗദിയില്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഐഎന്‍ടിയുസി മുന്‍ സംസ്ഥാന പ്രസിഡന്റ് സാതിരിക്കോയയുടെ മകനാണ്. സീനത്താണ് ഭാര്യ. സന, സഅദ് എന്നിവര്‍ മക്കള്‍.
നജീബ് ഏപ്രില്‍ 27ന് എഴുതിയ കുറിപ്പ്
“പ്രിയപ്പെട്ടവരേ,
എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മള് നടന്നാലും ചില അനിവാര്യമായ കീഴ്പ്പെടലുകള്‍ക്ക് വിധേയരാകേണ്ടിവരും ‘കൊറോണ’ അതുപോലെ ഒന്നാണെന്ന് തോന്നുന്നു.. കഴിഞ്ഞ മാസം മുഴുവന്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോഴും ജനങ്ങള്‍ക്കിടയിലൂടെ നടന്നപ്പോഴും രോഗം പിടിപെടാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രദ്ധിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകം മുഴുവനും തുടരുന്ന ജാഗ്രതക്കുമുന്നില്‍ തോറ്റുകൊടുക്കാത്ത കൊറോണ വൈറസ് എന്റെ ശരീരത്തെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
ചെറിയ ക്ഷീണവും പനിയും കാരണം കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ്. മുഴുവന്‍ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരുനേരം ഭേദമായി എന്ന് കരുതി ആശ്വസിച്ചിരിക്കെ അടുത്ത നേരം കടുത്ത ക്ഷീണത്തിന് കീഴ്പ്പെടേണ്ടിവരുന്ന തരത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രോഗാവസ്ഥ.
എന്നിരുന്നാലും ഈ പുണ്യമാസത്തില്‍ സര്‍വശക്തനെ ഭാരമേല്പിച്ചും വൈദ്യശാസ്ത്രത്തില്‍ വിശ്വസിച്ചും കഴിച്ച് കൂട്ടുകയായിരുന്നു. എന്നാല്‍ മിനിയാന്ന് മുതല്‍ ചെറുതായി ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി. അത് കൂടിക്കൂടി വന്നപ്പോള്‍ പിടിച്ചു നില്ക്കാനാവാതെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിരിക്കുകയാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ ഓക്സിജന്‍ സ്വീകരിച്ചും, മറ്റു അനുബ്ധമായി വേണ്ടുന്ന ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
അല്‍ഹംദുലില്ലാഹ്.. സര്വശക്തന് എല്ലാ സ്തുതിയും..
കഴിഞ്ഞ വര്‍ഷം ദമാമില്‍ നിന്നും പോരുന്നത് വരെ കൊറോണയുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കൊണ്ടും. കൂടെപ്പിറപ്പുകള്‍ക്ക് താങ്ങായി നില്ക്കുന്ന കര്‍മധീരരുടെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞും. നാടണയാന്‍ കൊതിച്ച പ്രവാസികളുടെ ആഗ്രഹസാഫല്യത്തിനു ചുക്കാന്‍ പിടിച്ചുകൊണ്ടും. അങ്ങനെയങ്ങനെ ഈ ജന്മത്തില് ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യപ്രവര്‍ത്തികളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ഞാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരും. ഉറപ്പ്. അതിനുള്ള പരിശ്രമം നടക്കുകയാണ്.
Also Read: ഈ വൈറസ് സമഗ്രാധിപത്യത്തെ പ്രണയിക്കുന്നു: അരുന്ധതി റോയ്
നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ ‘ജീവവായു’ കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര് ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി വരി നില്ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതാണ്.
രണ്ടാം തരംഗം കൂടുതല്‍ ശക്തമാകുമ്പോഴും അലസമായി മാസ്ക് ധരിക്കുന്ന, അനാവശ്യമായ സംഗമങ്ങള്‍ക്കും മെനക്കെടുന്ന, രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാന്‍ മെനക്കെടാതെ നിരപരാധികളെ കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്. വൈറസിനെപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണ്.
അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കൊന്നേ പറയാനുള്ളൂ. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്ന, ഈ ദുരിതകാലം സ്വന്തം മുഖഛായ മിനുക്കാനുള്ള അവസരമായി കാണുന്ന, ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്സിന് പോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ജീവിക്കാന്‍ ‘വിധിക്കപ്പെട്ട’ നമ്മള് ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും രാജ്യത്തിനും കാവലായി നില്‍ക്കേണ്ടത്. ഈ പുണ്യമാസത്തില്‍ നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകളില്‍ എന്നെയും എന്നെപ്പോലെ ഈ രോഗത്തിനു അടിമപ്പെട്ടവരെയും ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.”