നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെയും കുടുംബത്തെയും കവർച്ചിത്രമാക്കി നടന്റെ വിശേഷങ്ങളുമായി പുതിയ ലക്കം പുറത്തിറക്കുന്ന ‘വനിത’ മാസികയ്ക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്കർ. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയുള്ള ‘വനിത’യുടെ നിലപാടിനെയാണ് സ്വര നിശിതമായി വിമർശിച്ചിരിക്കുന്നത്. വനിത മാഗസിനെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് സ്വരാ ഭാസ്കർ പ്രതികരിച്ചത്.
‘സഹപ്രവർത്തകയെ തട്ടിക്കൊണ്ട് പോകുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് കുറ്റാരോപിതനായ ആളാണ് മലയാള സിനിമയിലെ ദിലീപ് എന്ന ഈ നടൻ. മാസങ്ങളോളം ജയിലിൽ കഴിഞ്ഞ അയാൾ ഇപ്പോൾ ജാമ്യത്തിലാണ്. നീതി വേഗത്തിലാക്കാൻ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ‘വനിത’ മാസികയെക്കുറിച്ച് ലജ്ജ തോന്നുന്നു,’ എന്നാണ് മാസികയുടെ കവർ പങ്കുവെച്ചുകൊണ്ട് സ്വരാ ഭാസ്കർ ട്വിറ്ററിൽ കുറിച്ചത്.
This man is Dileep- Malyalam film industry star (pretty incriminatingly) accused of sponsoring the kidnapping & assault of an actress & colleague in 2017. Spent many months in jail. On bail now. Victim has written to Kerala CM to expedite justice. Shame on you Vanitha magazine. https://t.co/nwfte7ouup
— Swara Bhasker (@ReallySwara) January 6, 2022
മാസികയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ ദിലീപ് സ്തുതിക്കെതിരെ രംഗത്തെത്തിയത്. ‘വനിതകളുടെ സുഹൃത്തും വഴികാട്ടിയും’ എന്ന മാസികയുടെ ആപ്തവാക്യത്തെ പരിഹസിക്കുകയാണ് വിമർശകർ. ക്രൂരമായ കുറ്റകൃത്യം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരാളെ ഇങ്ങനെ വെളുപ്പിക്കുന്നതെന്തിന് എന്നാണ് പ്രധാന ചോദ്യം.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ദിലീപിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നടനെയും അടുത്ത ബന്ധുക്കളെയും വീണ്ടും ചോദ്യം ചെയ്യാനും പോലീസ് നീങ്ങുന്നുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകന് പറഞ്ഞിരുന്നു
അതിനിടയിൽ നടിയെ ആക്രമിച്ചത് ദിലീപിനെ വേണ്ടിയാണെന്ന് കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്തെന്നും അമ്മ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി. സംഭവത്തില്‍ 2015 മുതലേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായെന്നും ഇവര്‍ പറയുന്നു.
വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന് ഹരജി പരിഗണിക്കുന്ന്നത് ജനുവരി 20ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ഹരജിയില്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.