പ്രതിപക്ഷ നേതാവിന്റെ ചുമതല ലഭിച്ച വി ഡി സതീശനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണെന്ന് സുധീരന് പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണെന്നും മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി.
ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
വി എം സുധീരന്
കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് ഗ്രൂപ്പ് അതീതനായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച സുധീരന് രാജിവെച്ച് ഒഴിയേണ്ടി വന്നിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ തുടര്‍ച്ചയായി ചെലുത്തിക്കൊണ്ടിരുന്ന സമ്മര്ദ്ദത്തേത്തുടര്ന്നായിരുന്നു ഇത്.
എ, ഐ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ മറികടക്കാവുന്ന തരത്തില്‍ ശക്തമായ പിന്തുണ ലഭിച്ചതാണ് സതീശന് അനുകൂലമായത്. തലമുറമാറ്റം വേണമെന്ന് ആവര്‍ത്തിച്ച് ഗ്രൂപ്പ് അതീതരായി യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സതീശനെ പിന്തുണക്കുന്നവര്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാലും സതീശന് അനുകൂലമായി നിലപാടെടുത്തു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ അവസാന നിമിഷം വരെ നടത്തിയെങ്കിലും ഫലമുണ്ടായി. നേതൃമാറ്റത്തെ പരോക്ഷമായി ലീഗ് പിന്തുണയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.
ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ വലിയൊരു വിഭാഗത്തിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.
ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി എഐസിസി നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനും വരുന്നതിന് തടസം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതികരണങ്ങളുണ്ടായി. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന് ശേഷം വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി വൈത്തിലിംഗം എന്നിവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഗ്രൂപ്പ് താല്പര്യങ്ങള് നോക്കാതെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12ഓളം പേര് സതീശനെ പിന്തുണച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത കുറഞ്ഞേക്കുമെന്ന് യുവ നേതാക്കള്‍ എഐസിസി നിരീക്ഷകരോട് അഭിപ്രായപ്പെട്ടെന്നാണ് വിവരം.